ചന്ദ്രയാൻ 3 വിക്ഷേപിച്ചു. ഐഎസ്ആര്‍ഒയുടെ മൂന്നാമത്തെ ചന്ദ്രദൗത്യമാണ് ചന്ദ്രയാന്‍-3. ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ തുടര്‍ച്ചയാണ് ഇത്. ചന്ദ്രന്റെ ഉപരിതലത്തില്‍ പൂര്‍ണമായും സുരക്ഷിതമായി ഇറങ്ങുക, സഞ്ചാരം സാധ്യമാക്കുക എന്നിവയെല്ലാമാണ് ഇത് കൊണ്ട് ലക്ഷ്യമിടുന്നത്.  ലാന്‍ഡര്‍, റോവര്‍, പ്രോപ്പല്‍ഷന്‍ മൊഡ്യൂള്‍ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളാണ് ചന്ദ്രയാന്‍-3യില്‍ ഉള്ളത്. ഇവയെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള വാഹനമാണ് എല്‍വിഎം3. സാറ്റലൈറ്റ് പോലുള്ള ഭാരമേറിയ വസ്തുക്കള്‍ ബഹിരാകാശത്ത് എത്തിക്കുന്നതിന് ശക്തിയേറിയ പ്രൊപ്പല്‍ഷന്‍ സംവിധാനം ആവശ്യമാണ്. ഭൂഗുരത്വബലം മറികടക്കുന്നതിന് വേണ്ടിയാണിത്. ഈ സംവിധാനം ഉള്‍ക്കൊള്ളിച്ചിട്ടുള്ള റോക്കറ്റാണ് എല്‍വിഎം3.

 ഇന്ത്യയിലെ ഏറ്റവും ഭാരമേറിയ റോക്കറ്റാണ് എല്‍വിഎം3. 650 ടണ്‍ ആണ് ഇതിന്റെ ഭാരം. 43.5 മീറ്റര്‍ നീളവും അഞ്ച് മീറ്റര്‍ വ്യാസവും ഇതിനുണ്ട്. എട്ട് ടണ്‍ ഭാരമുള്ള വസ്തുക്കള്‍ ഭൂമിയുടെ ഏറ്റവും താഴെയുള്ള ഓര്‍ബിറ്റില്‍ എത്തിക്കാന്‍ കഴിയും. ഭൂമിയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണിത്.  ഭൂമിയില്‍ നിന്ന് 35,000 കിലോമീറ്റര്‍ അകലെയുള്ള ജിയോസ്‌റ്റേഷനറി ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റുകളില്‍ (ജിടിഒ) സാറ്റലൈറ്റ് എത്തിക്കുമ്ബോള്‍ കുറഞ്ഞ ഭാരം മാത്രമാണ് അതിന് വഹിക്കാന്‍ കഴിയുക, പരമാവധി 5 ടണ്‍ മാത്രം.റോക്കറ്റിന്റെ വളരെ കുറഞ്ഞ ഭാഗം മാത്രമാണ് ചന്ദ്രയാന്‍-3 പോലുള്ള സാറ്റ്‌ലൈറ്റുകള്‍ക്കൊപ്പം ലക്ഷ്യസ്ഥാനത്ത് എത്തുക. സാറ്റ്‌ലൈറ്റ് വേര്‍പ്പെട്ട് കഴിയുമ്ബോള്‍ റോക്കറ്റിന്റെ ശേഷിക്കുന്ന ഭാഗം അന്തരീക്ഷത്തില്‍വെച്ച്‌ കത്തിനശിക്കുകയോ ബഹിരാകാശ അവശിഷ്ടമായി മാറുകയോ ചെയ്യും. എല്‍വിഎം3ക്ക് മൂന്ന് ഭാഗങ്ങളാണ് ഉള്ളത്. രണ്ട് സോളിഡ് ബൂസ്റ്റേഴ്സും (എസ്2000), പ്രധാനപ്പെട്ട ദ്രാവക രൂപത്തിലുള്ള ഇന്ധനം നിറക്കുന്ന ഭാഗവും (എല്‍110) ക്രയോജനിക്ക് അപ്പര്‍ ഭാഗവും (സി25).

ചന്ദ്രോപരിതലത്തിലെ, പ്രത്യേകിച്ച് കോടിക്കണക്കിന് വര്‍ഷങ്ങളായി സൂര്യപ്രകാശം ഏല്‍ക്കാതെ കിടക്കുന്ന മേഖലകളില്‍ പര്യവേഷണം നടത്തുക എന്നതാണ് ചന്ദ്രയാന്‍-3ന്റെ പ്രധാന ലക്ഷ്യം. ഇരുണ്ട ഈ ഭാഗത്ത് ഐസ്, മൂല്യമേറിയ ധാതുശേഖരം എന്നിവയെല്ലാമുണ്ടെന്ന് ശാസ്ത്രജ്ഞരും വാനനിരീക്ഷകരും കരുതുന്നു. പര്യവേക്ഷണം ഉപരിതലത്തില്‍ മാത്രമായി പരിമിതപ്പെടുത്താതെ ഉപ ഉപരിതലത്തെയും ബാഹ്യമണ്ഡലത്തെയും കുറിച്ച് പഠിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും വിവിധ റിപ്പോര്‍ട്ടുകല്‍ പറയുന്നു. ചന്ദ്രയാന്‍-2ല്‍ നിന്നുള്ള ഉപഗ്രഹത്തിന്റെ സഹായത്തോടെ റോവര്‍ ഭൂമിയിലേക്ക് ആശയവിനിമയം നടത്തും.  ചന്ദ്രന്റെ ഭ്രമണപഥത്തിന്റെ മുകളില്‍ 100 കിലോമീറ്റര്‍ അകലെ നിന്ന് ചിത്രങ്ങള്‍ പകര്‍ത്തി ഉപരിതലത്തെക്കുറിച്ച് വിശകലനം നടത്താനാണ് ലക്ഷ്യമിടുന്നത്. 2014ലായിരുന്നു എല്‍എംവി3യുടെ ആദ്യ ബഹിരാകാശ യാത്ര. 2019ലെ ചന്ദ്രയാന്‍-2വിന്റെ വിക്ഷേപണത്തിനും ഇത് തന്നെയാണ് ഉപയോഗിച്ചത്. ഈ വര്‍ഷം മാര്‍ച്ചില്‍ 36 വണ്‍വെബ് സാറ്റലൈറ്റുകള്‍ ബഹിരാകാശത്ത് എത്തിച്ചിരുന്നു.