മനസ്സിലും ശരീരത്തിലും വിശുദ്ധിയുടെ പുണ്യം നിറച്ചു റംസാൻ വ്രതത്തിനു തുടക്കമായി. ദൈവിക ഗ്രന്ഥമായ പരിശുദ്ധ ഖുർആൻ അവതരിച്ചതും റമദാൻ മാസത്തിലാണെന്ന് വിശ്വസിക്കപ്പെടുന്നു. സഹജീവികളുടെ പട്ടിണിയും ദാരിദ്യവും അടുത്തറിയാൻ കൂടി അവസരം നൽകുന്നതാണ് ഒരു മാസത്തെ റമദാൻ വ്രതം.

മനസും ശരീരവും അല്ലാഹുവിനു സമർപ്പിച്ചു പകൽ മുഴുവൻ അന്നപാനീയങ്ങൾ ഉപേക്ഷിച്ച് ഒരു മാസം വിശ്വാസികൾ ആരാധനാ കർമങ്ങളിൽ സജീവമാകും. രാത്രിയിലെ പ്രത്യേക നിസ്‌കാരമായ തറാവീഹും ഇഫ്താറും അത്താഴവുമെല്ലാം റമദാൻ മാസത്തിന്റ മാത്രം പ്രത്യേകതകളാണ്. റമദാൻറെ ആദ്യത്തെ പത്ത് ദിവസം അനുഗ്രഹത്തിൻറെയും, രണ്ടാമത്തെ പത്ത് പാപമോചനത്തിന്റെയും, മൂന്നാമത്തെ പത്ത് നരക മോചനത്തിന്റെതുമാണെന്ന് കരുതപ്പെടുന്നു.

റമദാൻ മാസത്തിലെ വൃതം വിശ്വാസികൾക്ക് നിർബന്ധമാണ്. രോഗി, പ്രായപൂർത്തിയാകാത്ത കുട്ടികൾ, ബുദ്ധിഭ്രമം സംഭവിച്ചവർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, അവശരായ വൃദ്ധർ, യാത്രക്കാർ എന്നിവരൊഴികെ മറ്റെല്ലാവരും വൃതം അനുഷ്ഠിക്കണമെന്നാണ് പറയുന്നത്. മനസ്സും ശരീരവും അല്ലാഹുവിൽ സമർപ്പിച്ച് വൃതാരംഭത്തിന് തയാറെടുക്കുന്ന എല്ലാവർക്കും അറിവ് സ്റ്റോറീസിന്റെ പുണ്യ റമദാൻ ആശംസകൾ.