ലോകത്തിനാകെ ഒരു മാതൃഭാഷയില്ല. എന്നാൽ ഫെബ്രുവരി 21 നമ്മൾ ആഘോഷിക്കുന്നത് ലോകമാതൃഭാഷാ ദിനമായിട്ടാണ്. ലോകത്തിലെ മുഴുവൻ ജനവിഭാഗങ്ങളും അവരുടെ മാതൃഭാഷയെക്കുറിച്ചു ചിന്തിക്കുന്ന, ഇതര ഭാഷകളെ സ്നേഹത്തോടെയും ബഹുമാനത്തോടെയും കാണുന്ന ഒരു ദിനമാണ് ലോകമാതൃഭാഷാ ദിനം. രണ്ടായിരമാണ്ടിലാണ് ഐക്യരാഷ്ട്രസഭ ഫെബ്രുവരി 21 ലോകമാതൃഭാഷാ ദിനമായി പ്രഖ്യാപിക്കുകയും അംഗീകരിക്കുകയും ചെയ്തത്.

1952-ൽ കിഴക്കൻ പാക്കിസ്ഥാനിൽ ഉർദു ഭരണഭാഷയായി അടിച്ചേൽപ്പിക്കുന്നതിനെതിരെ നടന്ന കലാപത്തിൽ ധാക്ക സർവകലാശാലയിലെ വിദ്യാർത്ഥികൾ രക്തസാക്ഷിത്വം വരിച്ച ദിനമാണ് ഫെബ്രുവരി 21. പാക്കിസ്ഥാൻ രൂപീകരിക്കപ്പെട്ടപ്പോൾത്തന്നെ ഉർദു ഏക ഔദ്യോഗികഭാഷയായി പ്രഖ്യാപിക്കപ്പെട്ടു. അപ്പോൾത്തന്നെ എതിർപ്പുകളും അവിടെ ഉയർന്നുവന്നിരുന്നു. ബംഗാളി മാതൃഭാഷയായ ജനതയാണ് കിഴക്കൻ പാക്കിസ്ഥാനിൽ, അതായതു ഇന്നത്തെ ബംഗ്ലാദേശ്ശിൽ കൂടുതലും. അവരാണ് തങ്ങളുടെ ഭാഷയ്ക്കുവേണ്ടി ശബ്ദമുയർത്തിയത്.

ആറു മലയാളികൾക്ക് നൂറുമലയാളം എന്ന ചൊല്ല് ഇന്നും സജീവമാണ്. ഭാഷയുടെ പ്രാദേശിക സ്വത്വത്തെ എടുത്തുകാട്ടുന്ന ഈ കാലത്ത് ലോകം മുഴുവൻ മാതൃഭാഷാ ദിനം ആഘോഷിക്കുകയാണ്. ഭാഷ ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണ്.