നവംബർ 26 ഇന്ത്യയുടെ ഭരണഘടനാ ദിനമായാണ് ആചരിക്കുന്നത്. 1949 ൽ ഇന്ത്യൻ ഭരണഘടനയ്ക്ക് ഭരണഘടനാ നിർമാണസഭയുടെ അംഗീകാരം ലഭിച്ചത് ഈ ദിവസമാണ്. അതിനാൽ ഈ ദിനം ദേശീയ നിയമ ദിനമായും സംവിധാൻ ദിവസ് എന്നും അറിയപ്പെടുന്നു. പിന്നീട്, 1950 ജനുവരി 26 നാണ് ഭരണഘടന പ്രാബല്യത്തിൽ വന്നത്. ആ ദിവസം നമ്മൾ റിപ്പബ്ലിക് ദിനമായും ആചരിക്കുന്നു. 

ഭരണഘടനയ്ക്ക് അംഗീകാരം ലഭിച്ചതിനും അത് പ്രാബല്യത്തിൽ വന്നതിനും ഇടയിലുള്ള രണ്ടു മാസക്കാലം ഭരണഘടനയുടെ കരടിന്റെ വിശദമായ വായനയ്ക്കും ഇംഗ്ലീഷിൽ നിന്ന് ഹിന്ദിയിലേക്കുള്ള വിവർത്തനത്തിനും വേണ്ടിയാണ് വിനിയോഗിച്ചത്. 1950 ജനുവരി 24 ന് ഭരണഘടനയുടെ രണ്ടു കൈയെഴുത്തു പ്രതികളിൽ ഭരണഘടനാ നിർമാണസഭയിലെ അംഗങ്ങൾ ഒപ്പുവെച്ചു. അതേ വർഷം രണ്ടു ദിവസങ്ങൾക്ക് ശേഷം ഭരണഘടന നിയമമായി മാറുകയും ചെയ്തു.

2015 ഒക്ടോബർ 11ന് ഇന്ത്യൻ ഭരണഘടനയുടെ ശിൽപ്പിയായ ഡോ. ബി ആർ അംബേദ്കറിന്റെ സ്മരണയ്ക്ക് 'സ്റ്റാച്യൂ ഓഫ് ഇക്വാലിറ്റി'യുടെ ശിലാസ്ഥാപനം നിർവഹിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചത്. 2015 അംബേദ്കറുടെ 125-ാം ജന്മവാർഷികം കൂടിയായിരുന്നു. ആ ഇതിഹാസ പുരുഷനോടുള്ള ആദരസൂചകമായാണ് സർക്കാർ ഈ ആശയം മുന്നോട്ടു വെച്ചത്. ജനങ്ങളെ ഭരണഘടനയുടെ മൂല്യങ്ങളെക്കുറിച്ചും അംബേദ്കറുടെ ആശയങ്ങളെക്കുറിച്ചും ബോധവാന്മാരാക്കുക എന്നതാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. 1947 ഓഗസ്റ്റ് 29 നാണ് അംബേദ്കർ ഭരണഘടനാ ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ ചെയർമാനായി നിയോഗിക്കപ്പെടുന്നത്.