പേവിഷബാധ 100% തടയാവുന്ന രോഗമാണെങ്കിലും, ലോകമെമ്പാടുമുള്ള ഏകദേശം 60,000 ആളുകള്‍ ഓരോ വര്‍ഷവും ഈ രോഗം മൂലം മരിക്കുന്നു. ഈ മാരകമായ രോഗത്തെ നിയന്ത്രിക്കാനുള്ള നമ്മുടെ ശ്രമങ്ങളെ പ്രതിഫലിപ്പിക്കാനും പേവിഷബാധയ്‌ക്കെതിരായ പോരാട്ടം ഇനിയും അവസാനിച്ചിട്ടില്ലെന്ന് സ്വയം ഓര്‍മ്മിപ്പിക്കാനുമുള്ള അവസരമാണ് ലോക പേവിഷ ദിനം.

'ഏകാരോഗ്യം, പേവിഷബാധ മരണങ്ങള്‍ ഒഴിവാക്കാം' എന്നതാണ് ഈ വര്‍ഷത്തെ ലോക റാബീസ് ദിന സന്ദേശം. സംസ്ഥാനത്ത് നായകളില്‍ നിന്നുള്ള കടിയേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ലോക റാബീസ് ദിനത്തിന് വളരെയധികം പ്രാധാന്യമുണ്ട്. പേവിഷബാധയെക്കുറിച്ച്‌ ജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിനും ആശങ്കയകറ്റുന്നതിനും മരണങ്ങള്‍ ഒഴിവാക്കുന്നതിനുമാണ് ആരോഗ്യ വകുപ്പ് പരിശ്രമിക്കുന്നത്.

ലോകാരോഗ്യസംഘടനയുടെ നിരീക്ഷണപ്രകാരം ഓരോ പത്ത് മിനിറ്റിലും ലോകത്ത് ഒരാളുടെയെങ്കിലും ജീവനെടുക്കുന്ന അതിമാരകമായ ജന്തുജന്യരോഗമാണ് പേവിഷബാധയ്ക്ക് കാരണം. പേവിഷബാധയേറ്റ മൃഗത്തിന്‍റെ കടിയേറ്റാല്‍ ആദ്യം ചെയ്യേണ്ടത് കടിയേറ്റ ഭാഗം നന്നായി കഴുകി വൃത്തിയാക്ക‍ുക എന്നതാണ്. 15 മിനിറ്റോളം മുറിവ് കഴുകണം. സോപ്പ് ഉപയോഗിച്ചു വേണം മുറിവ് കഴുകാന്‍. ആന്റി ബാക്ടീരിയല്‍ സോപ്പ് തന്നെ വേണമെന്നില്ല. കുളി സോപ്പ് ആണെങ്കിലും മത‍ി. ചെറുതായി മാന്തിയതാണെങ്കിലും കഴുകണം. മുറിവ് നന്നായി കഴുകുന്നത് അണുക്കളെ പുറത്തുകളയാന്‍ സഹായിക്കും. രക്തം ഒലിയ്ക്കുന്നുണ്ടെങ്കില്‍ മുറിവിന് മുകളില്‍ ഒരു തുണി കെട്ടി വയ്ക്കുക. മുറിവിന് മുകളില്‍ കെട്ടേണ്ടതില്ല.

പേവിഷബാധയേറ്റ നായ കടിച്ചാല്‍ വാക്‌സിനെടുക്കുക ഏറെ പ്രധാനമാണ്. ഇമ്യൂണോഗ്ലോബിന്‍ കുത്തിവയ്പ്പാണ് ഇതിനായി എടുക്കുന്നത്. വളര്‍ത്തു നായ്ക്കളെങ്കില്‍പ്പോലും ചെറിയ കടിയാണെങ്കിലും അവ​ഗണിക്കരുത്. എത്രയും പെട്ടെന്ന് വൈദ്യ സഹായം തേടുക. വീട്ടിലെ നായ്ക്കള്‍ക്ക് പേവിഷബാധയില്ലെന്ന് ഉറപ്പും വരുത്തേണ്ടതും പ്രധാനമാണെന്ന് വിദ​ഗ്ധര്‍ പറയുന്നു.