image credit :www.pexels.com, www.unsplash.com
  

നായ കടിച്ചാൽ ആദ്യം ചെയ്യേണ്ടത്

കോവിഡും പേമാരിയും കേരള ജനതയെ വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും ഇതിനെ കുറിച്ചൊന്നും ആകുലപ്പെടാൻ അവർക്കിപ്പോൾ സമയമില്ല. കേരള ജനതയെ ഇപ്പോൾ അലട്ടുന്ന മുഖ്യ പ്രശ്നം തെരുവുനായ ശല്യമാണ്. കുട്ടികൾക്കോ മുതിർന്നവർക്കോ ധൈര്യമായി വീടിനു വെളിയിൽ ഇറങ്ങാൻ കഴിയാത്ത അവസ്ഥ.ഏത് നിമിഷവും നായയുടെ കടിയേൽകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ ആക്രമണത്തെ ചെറുക്കാൻ പഠിക്കുന്നതിനൊപ്പം ഇവയുടെ കടിയേറ്റാൽ ആദ്യം നമ്മൾ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചും ബോധവാന്മാരാകേണ്ടതുണ്ട്. നായ കടിച്ചാൽ ഭയപ്പെടാതിരിക്കുകയാണ് ആദ്യം വേണ്ടത്.

 പ്രഥമ ശുശ്രൂഷ എന്ന നിലയിൽ സോപ്പും വെള്ളവും ഉപയോഗിച്ച് 15 മിനിറ്റോളം മുറിവ് നല്ലതുപോലെ  വൃത്തിയായി  കഴുകുക. ഒരുപക്ഷേ സോപ്പ് കിട്ടാൻ സാഹചര്യം ഇല്ലാത്ത സ്ഥലങ്ങളിലാണെങ്കിൽ  വെള്ളം മാത്രം ഉപയോഗിച്ച് കഴുകിയാൽ മതിയാകും.ഒഴുകുന്ന വെള്ളത്തിൽ കഴുകുന്നതായിരിക്കും വളരെ ഉത്തമം കാരണം കടിച്ച് പട്ടിയുടെ ഉമിനീരിൽ വൈറസ് ഉണ്ടായിരുന്നെങ്കിൽ എൺപത് ശതമാനവും വൈറസ് സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുന്നതിലൂടെ അവയെ നശിപ്പിച്ചു കളയാൻ പറ്റും. മുറിവ് കെട്ടേണ്ട ആവശ്യമില്ല രക്തസ്രാവം കൂടുതൽ നേരം നിലനിൽക്കുന്നെങ്കിൽ നല്ല വൃത്തിയുള്ള തുണികൊണ്ട് മുറിവ്  കെട്ടുക.

മുൻകൂട്ടി പേവിഷബാധയുണ്ടോ എന്ന് രോഗനിർണയം നടത്താൻ  യാതൊരു സംവിധാനവും ഇല്ലാത്തത് കൊണ്ട് തന്നെ ഏത് പട്ടി കടിച്ചാലും പ്രഥമ ശുശ്രൂഷ നൽകി    എത്രയും പെട്ടെന്ന്  ഹോസ്പിറ്റലിൽ എത്തിക്കുകയാണ് വേണ്ടത്. നായയുടെ ഉപദ്രവമേറ്റ് ആശുപത്രിയിൽ എത്തുന്ന വ്യക്തികളുടെ ചികിത്സ നിശ്ചയിക്കുന്നത് അവർക്ക് സംഭവിച്ച മുറിവിനെ അടിസ്ഥാനമാക്കിയാണ്.അതിൽ ആദ്യ കാറ്റഗറി നമ്മുടെ ശരീരത്തിൽ മുറിവ് ഇല്ലാത്ത സ്ഥലങ്ങളിൽ മൃഗങ്ങൾ നക്കുകയോ തൊടുകയോ ചെയ്താൽ പ്രതിരോധ കുത്തിവെപ്പ്  എടുക്കേണ്ട ആവശ്യമില്ല അവിടെ സോപ്പ് ഉപയോഗിച്ച് ഒഴുക്കുവെള്ളത്തിൽ ആ ഭാഗം വൃത്തിയായി കഴുകിയാൽ മതിയാകും.രണ്ടാം കാറ്റഗറി നമ്മുടെ ശരീരത്തിൽ നേരത്തെ മുറിവുള്ള ഭാഗങ്ങളിൽ പട്ടിയോ പൂച്ചയോ  നക്കുകയോ മാന്തുകയോ ചെയ്യുകയാണെങ്കിൽ നിർബന്ധമായും പ്രതിരോധ കുത്തിവെപ്പ് എടുക്കണം എന്നതാണ്.വളരെ അപകട സാധ്യതയുള്ളതാണ് മൂന്നാം കാറ്റഗറി.

പട്ടി പൂച്ച തുടങ്ങിയവയുടെ കടിയേറ്റാലോ ഇവയുടെ ഉമിനീർ നമ്മുടെ കണ്ണുകളിലോ  വായ്ക്കുള്ളിലോ  മൂക്കിനുള്ളിലൊ വീണാലോ  ആന്റിറാബിസ് പ്രതിരോധ കുത്തിവെപ്പിനൊപ്പം ഹ്യൂമന്‍ റാബീസ് ഇമ്മ്യൂണോഗ്ലോബുലിന്‍  കൂടി നൽകണം.കാരണം ആന്റിറാബീസ് ശരീരത്തിൽ പ്രവർത്തിച്ച് പ്രതിരോധ ആന്റിബോഡികൾ ഉണ്ടാക്കാൻ ഒരാഴ്ചക്ക് മുകളിൽ സമയമെടുക്കും. ഈ സമയങ്ങളിൽ ഇമ്മ്യൂണോഗ്ലോബുലിൻ വൈറസിൽ നിന്നും സുരക്ഷ ഉറപ്പാക്കും.വീട്ടിൽ വളർത്തുന്ന നായ്ക്കൾ നമ്മളെ കടിച്ചാൽ 10 ദിവസം അതിനെ കെട്ടിയിട്ട് നിരീക്ഷിക്കേണ്ടതാണ് പേവിഷബാധയേറ്റ ജീവികൾ രോഗലക്ഷണം കാണിച്ചു തുടങ്ങി ഒരാഴ്ചയ്ക്ക്   മുകളിലോട്ട് ജീവിച്ചിരിക്കാറില്ലവീട്ടിൽ നിന്നോ പുറമെ നിന്നോ ആണ്പേ കടിയേക്കുന്നതെങ്കിൽ അവയ്‌ക്ക് പേയ് ഉണ്ടോ എന്നറിയാൻ ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കണം. ഭക്ഷണം കൊടുത്താൽ കഴിക്കാതിരിക്കുക. വായിൽ നിന്ന് നുരയും പതയും വരിക. നായ വെള്ളം കുടിക്കാൻ ശ്രമിക്കുമെങ്കിലും അതിന് സാധിക്കാതെ വരിക. ചില നായ്ക്കളുടെ കണ്ണുകൾ ചുവന്ന നിറത്തിലാകും. കണ്ണിൽ കാണുന്നതിനെയെല്ലാം  കടിക്കുക ഇവയാണ് ലക്ഷണങ്ങൾ.

മൃഗങ്ങളിൽ നിന്ന് പേയ് വിഷബാധ ഏറ്റിട്ടുണ്ടെങ്കിൽ കടിയേറ്റ ഭാഗത്തുനിന്നും വൈറസ് സാവധാനം കേന്ദ്രനാഡീ വ്യൂഹത്തിലൂടെ തലച്ചോറിലെത്തുകയും തലച്ചോറിൽ എത്തുന്ന വൈറസ് അതിവേഗം പെരുകി തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യും. ഇതോടെ രോഗലക്ഷണം പ്രകടമാകാൻ തുടങ്ങും  ഇതിന് ചിലപ്പോൾ ആഴ്ചകളോ മാസങ്ങളോ വേണ്ടി വരാം.ആദ്യഘട്ടത്തിൽ  കടിയേറ്റ ഭാഗത്ത് ചൊറിച്ചിൽ തലവേദന, തൊണ്ടവേദന, ശർദ്ദിൽ തുടങ്ങിയവ ഉണ്ടാവും 



രണ്ടാംഘട്ടത്തിൽ ശ്വാസംമുട്ടൽ, വിറയൽ,  അമിതഭയം, വെള്ളം കാണുമ്പോഴുള്ള ഭയം. വെളിച്ചം കാണുമ്പോഴുള്ള ഭയം എന്നിവ കാണിക്കും മൂന്നാംഘട്ടത്തിൽ വായിൽ നിന്ന് ഉമിനീര് ഒലിക്കുക. ശ്വാസതടസ്സം. ശബ്ദവ്യത്യാസം എന്നിവർ കാണപ്പെടുന്നു.  

 രോഗലക്ഷണങ്ങൾ പ്രകടമായാൽ പേവിഷബാധയേറ്റ രോഗിയെ രക്ഷിക്കാൻ യാതൊരുവിധ മാർഗ്ഗങ്ങളുമില്ല. അതുകൊണ്ടുതന്നെ മൃഗങ്ങളുടെ കടിയേറ്റാൽ ഉടൻതന്നെ പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിക്കുക. ഓർക്കുക കരുതലാണ് പ്രധാനം.