കണ്ണടച്ച് തുറക്കും വേഗത്തിലായിരുന്നു 16 വയസ്സുകാരൻ രമേഷ് ബാബു പ്രജ്ഞാനന്ദ എന്ന ഇന്ത്യൻ പ്രതിഭയുടെ ചതുരംഗ തട്ടിലെ കരുനീക്കങ്ങൾ.വിശ്വനാഥൻ ആനന്ദിനും ഹരികൃഷ്ണയ്‌ക്കും ശേഷം ആഗോളചാമ്പ്യൻ മാഗ്നസ് കാൾസണെ തോൽപ്പിച്ച് വിജയത്തിലേക്ക് കടക്കുമ്പോൾ,  തുടർച്ചയായ വിജയങ്ങൾ തന്നെ മടുപ്പിക്കുന്നു എന്നും ഇതിനപ്പുറം ചെസ്സിൽ എന്തെങ്കിലും നേടാനുണ്ടന്നു കരുതുന്നില്ലെന്നും അതിനാൽ അടുത്ത പ്രാവശ്യം മുതൽ ലോകചെസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നില്ലന്നും മാഗ്നസ് കാൾസൺ നടത്തിയ പ്രഖ്യാപനത്തിന് തിരിച്ചടി കൂടിയായിരുന്നു.ചെന്നൈയിലെ ഒരു സാധാരണ ബാങ്ക് ജീവനക്കാരന്റെയും, വീട്ടമ്മയുടെയും മകനാണ് പ്രഗ്നാനന്ദ രമേശ് ബാബു. എയര്‍തിംഗ് മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ റാപ്പിഡ് ചെസ് ടൂര്‍ണമെന്റിലാണ് ഇന്ത്യയുടെ 16കാരന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍ പ്രഗ്ഗനാനന്ദ അട്ടിമറി വിജയം നേടിയത്.

 ടൂര്‍ണമെന്‍റിന്‍റെ എട്ടാം റൗണ്ടിലാണ് പ്രഗ്ഗനാനന്ദ അത്ഭുത ജയം സ്വന്തമാക്കിയത്. തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ ജയിച്ചെത്തിയ കാള്‍സണെ കറുത്ത കരുക്കളുമായി കളിച്ച പ്രഗ്ഗനാനന്ദ 39 നീക്കങ്ങളിലാണ് അടിയറവ് പറയിച്ചത്. ഇന്ത്യന്‍ കായികലോകത്തിന് വര്‍ണ്ണാഭമായ അതിശയത്തിന്റെ നിമിഷങ്ങളായിരുന്നു അത്.  ഒരൊറ്റ നിമിഷംകൊണ്ട് ഇന്ത്യന്‍ സൈബര്‍ലോകം എണ്ണതേച്ചു ചീകിയൊതുക്കിയ മുടിയും ശൈവഭസ്മക്കുറിയുമിട്ട ഒരു പതിനാറുകാരനെ ഇന്റര്‍നെറ്റില്‍ തെരഞ്ഞു.എല്ലാവരുടെയും മനസ്സ് പറഞ്ഞത് മറ്റൊരു വിശ്വനാഥന്‍ ആനന്ദ് ജനിച്ചിരിക്കുന്നു എന്നാണ്.

 പോളിയോബാധിതനായ വ്യക്തിയാണ് ഈ പ്രതിഭയുടെ അച്ഛന്‍. സ്റ്റേറ്റ് കോര്‍പ്പറേഷന്‍ ബാങ്കിലെ ഉദ്യോഗസ്ഥനായ അച്ഛന്‍ രമേശ് ബാബു ഏറെ ചെറുപ്പത്തിലേ പോളിയോ ബാധിതനായിരുന്നു.  പ്രജ്ഞാനന്ദ ഏറെ അറിയപ്പെട്ടത്  ഇപ്പോഴാണെങ്കിലും ചെസ്സ് ലോകത്തേക്ക് അവന്‍ പെട്ടെന്ന് കടന്നുവന്നതല്ല.  പ്രജ്ഞാനന്ദയുടെ ചേച്ചി വൈശാലി രമേശ് ബാബു ആണ് അവരുടെ വീട്ടിലെ ആദ്യത്തെ ചെസ്സ് താരം.  പ്രജ്ഞാനന്ദ ചെസ്സില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആണെങ്കില്‍ വുമണ്‍ ഗ്രാന്‍ഡ് മാസ്റ്ററാണ് വൈശാലി.  ഈ ചേച്ചിയാണ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ ആദ്യഗുരു.  പ്രജ്ഞയ്ക്ക് മൂന്നരവയസ്സുള്ളപ്പോഴാണ് ചേച്ചി ചെസ്സ് കളിക്കുന്നതുകണ്ടിട്ട് അവനും ചെസ്സില്‍ ആകൃഷ്ടനാകുന്നത്.  അതോടെ ചെസ്സ് പരിശീലകനായ ആര്‍. ബി. രമേശിനു കീഴില്‍ കുഞ്ഞു പ്രജ്ഞാനന്ദ പരിശീലനം ആരംഭിച്ചു.   ശരിക്കും 'പ്രജ്ഞ'യുടെ അസാദ്ധ്യമായ തിളക്കം.  സ്ഥിതപ്രജ്ഞന്റെ മനക്കരുത്ത്.  പ്രജ്ഞാനന്ദ പലപ്പോഴും പരിശീലകനെത്തന്നെ തോല്‍പ്പിച്ചു.ആ വിജയത്തേരോട്ടം പിന്നെ അവസാനിച്ചില്ല. മൂന്നര വയസ്സില്‍ തുടങ്ങിയ ചെസ്സ് താത്പര്യം ഏഴുവയസ്സായപ്പോഴേക്കും അവനെ ആദ്യത്തെ കിരീടമണിയിച്ചു.  പ്രജ്ഞാനന്ദയ്ക്ക് ഏഴാം വയസ്സില്‍  ലോകചെസ്സ് കിരീടം ലഭിച്ചു.2013-ല്‍ നടന്ന ലോക യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പിലും പ്രജ്ഞാനന്ദ വിജയം നേടി. 2015-ലും പ്രജ്ഞാനന്ദ  ലോക ചെസ് കിരീടം നേടിയിരുന്നു.  

ലോക ചെസ്സ് കിരീടം നേടിയ അതേവര്‍ഷമായ 2015-ലാണ് ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി സ്വന്തമാക്കുന്നത്.  അപ്പോള്‍ പ്രഗയ്ക്ക് പ്രായം 12 വയസ് മാത്രം.   ചെസ്സില്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി നേടുന്ന ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ താരം പ്രജ്ഞാനന്ദയാണ്.  കളിക്കാര്‍ക്ക് ഓരോ നീക്കത്തെപ്പറ്റിയും തീരുമാനങ്ങളെടുക്കാന്‍ അധികം സമയം അനുവദിക്കാത്ത റാപ്പിഡ് ചെസ്സിലെ പുലിയാണ് പ്രജ്ഞാനന്ദ. ചെസ്സില്‍ മൂന്നുതവണ ലോകജേതാവായ മാഗ്‌നസ് കാള്‍സണെ പ്രജ്ഞാനന്ദ തോല്‍പ്പിച്ചതും റാപ്പിഡ് ചെസ്സിലാണ്. 2018-ല്‍ ഗ്രീസില്‍ വെച്ച് നടന്ന ഹെറാക്ലിയോണ്‍ ഫിഷര്‍ മെമ്മോറിയല്‍ ടൂര്‍ണമെന്റിലും ഈ മിടുക്കന്‍ വിജയിച്ചിരുന്നു.കാള്‍സണെ കൂടാതെ ടെയ്മര്‍ റാഡ്യാബോവ്, യാന്‍ ക്രൈസോഫ് ഡ്യൂഡ, സെര്‍ജി കര്യാക്കിന്‍, യോഹാന്‍ സെബാസ്റ്റ്യന്‍ ക്രിസ്റ്റ്യന്‍സണ്‍ തുടങ്ങിയ പല വമ്പന്മാരെയും പ്രജ്ഞാനന്ദ തോല്‍പ്പിച്ചിട്ടുണ്ട്.  

 മുന്‍പ് ഒരു തവണ കാള്‍സണെ സമനിലയില്‍ തളയ്ക്കാന്‍ പ്രഗയ്ക്ക് പറ്റിയിട്ടുണ്ടെങ്കിലും അയാളെ ആദ്യമായി തോല്‍പ്പിക്കുന്നത് ഇത്തവണയാണ്.  കാള്‍സണെതിരായ അത്ഭുത  വിജയം എങ്ങനെയാണ് ആഘോഷിക്കുക എന്ന ചോദ്യത്തിന് കിടന്നുറങ്ങിയിട്ട് എന്നായിരുന്നു പ്രഗ്ഗനാനന്ദയുടെ മറുപടി.