കൊവിഡിനോളം പേടിക്കണോ കുരങ്ങുപനിയെ? വിശദമായി അറിയാം

 കൊവിഡ് ഭീതിക്ക് താല്‍ക്കാലിക വിരാമമുണ്ടായപ്പോള്‍ ആശങ്ക വര്‍ധിപ്പിക്കുകയാണ് കുരങ്ങുപനി അഥവാ Monkeypox.  കുരങ്ങുപനി ആഗോളതലത്തിൽ  പടർന്നു കൊണ്ടിരിക്കുകയാണ്. ആഫ്രിക്കയ്ക്ക്  പുറത്തേക്കും കുരങ്ങുപനി പടരുകയാണ്.  യൂറോപ്പിലും അമേരിക്കയിലും യുഎഇയിലുമടക്കം കുരങ്ങു പനി സ്ഥിരീകരിച്ചിട്ടുണ്ട്.  ആഫ്രിക്കയ്ക്ക് പുറത്ത് അപൂർവ്വമായി മാത്രം കാണപ്പെടുന്നതാണ് കുരങ്ങുപനി. എന്നാല്‍ ഇപ്പോള്‍ ഈ രോഗത്തിന്റെ വളരെ വിചിത്രമായ വ്യാപനമാണ് സംഭവിച്ചിരിക്കുന്നത്. ഇതോടെ ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർ സ്ഥിതി​ഗതികൾ നിരീക്ഷിച്ചു വരികയാണ്.

എന്താണ് കുരങ്ങു പനി?

മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലാണ് കുരങ്ങു പനി കൂടുതലായും കാണപ്പെടുന്നത്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണിത്. കുരങ്ങ്, എലി, അണ്ണാൻ പോലുള്ള ജീവികളിൽ നിന്നാണ് കുരങ്ങു പനിക്ക് കാരണമാകുന്ന വൈറസ് മനുഷ്യരില്‍ എത്തുന്നത്. 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി കുരങ്ങുപനിയുടെ ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്.ആദ്യമായി കുരങ്ങുകളില്‍ രോഗം സ്ഥിരീകരിച്ചത് 1958ലാണ്. 1970ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ 9 വയസുള്ള ആണ്‍കുട്ടിയിലാണ് മനുഷ്യരില്‍ കുരങ്ങുപനി ആദ്യമായി കണ്ടെത്തിയത്.വസൂരി വൈറസിന്റെ അതേ കുടുംബത്തിൽപ്പെട്ട ഒന്നാണ് കുരങ്ങുപനിക്ക് കാരണമാകുന്ന വൈറസും. പക്ഷേ രോഗലക്ഷണങ്ങൾ പലപ്പോഴും അത്ര തീവ്രമായിരിക്കണമെന്നില്ല. കൂടുതല്‍ രോഗികൾക്കും പനി, ശരീരവേദന, വിറയൽ, ക്ഷീണം എന്നിവ മാത്രമേ അനുഭവപ്പെടാറുള്ളൂ.ഗുരുതരമായ രോഗങ്ങളുള്ള ആളുകളുടെ മുഖത്തും കൈകളിലും കുരുക്കളും മുറിവുകളും ഉണ്ടാകാറുണ്ട്.ചിലപ്പോൾ ഇത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കൂടി വ്യാപിക്കുകയും ചെയ്തേക്കാം.രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങള്‍ എന്നിവയുമായി നേരിട്ടുള്ള സമ്പര്‍ക്കം വഴി മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് ഈ രോഗം പകരാം. 

 അണ്ണാന്‍, എലികള്‍, വിവിധ ഇനം കുരങ്ങുകള്‍ എന്നിവയടക്കം നിരവധി മൃഗങ്ങളില്‍ കുരങ്ങുപനി വൈറസ് അണുബാധയുടെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. വനമേഖലയിലോ അതിന് അടുത്തോ താമസിക്കുന്ന ആളുകള്‍ക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പര്‍ക്കമുണ്ടായാല്‍ രോഗം പകരാനുള്ള സാധ്യതയുണ്ട്. രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ഈ രോഗം പകരുന്നത്. പ്ലാസന്റ വഴി അമ്മയില്‍ നിന്ന് കുഞ്ഞിലേക്കോ അല്ലെങ്കില്‍ ജനനസമയത്തോ, അതിനുശേഷമോ കുഞ്ഞുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയും രോഗം പകരാം. ലോകമെമ്പാടും വസൂരിക്കുള്ള വാക്സിനേഷന്‍ നിര്‍ത്തലാക്കിയതിനാല്‍ പൊതുജനങ്ങളില്‍ വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയുന്നത് കുരങ്ങുപനിക്കെതിരേയുള്ള പ്രതിരോധശേഷി കുറയ്ക്കുന്നതിനും കാരണമായേക്കാം.

6 മുതല്‍ 13 ദിവസം വരെയാണ് സാധാരണഗതിയില്‍ ഇന്‍കുബേഷന്‍ കാലയളവ്. പക്ഷേ ചിലപ്പോള്‍ ഇത് 5 മുതല്‍ 21 ദിവസം വരെയാകാം. 2 മുതല്‍ 4 ആഴ്ച വരെ ലക്ഷണങ്ങള്‍ നീണ്ടു നില്‍ക്കാറുമുണ്ട്. മരണ നിരക്ക് പൊതുവെ കുറവാണ്.പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് തുടക്കത്തിലെ ലക്ഷണങ്ങള്‍. പനി വന്ന് 13 ദിവസത്തിനുള്ളില്‍ ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങും.കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത് മുഖത്തും കൈകാലുകളിലുമാണ്.  ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്‍ജങ്ക്റ്റിവ, കോര്‍ണിയ എന്നീ ശരീരഭാഗങ്ങളിലും കുമിളകള്‍ കാണപ്പെടുന്നു.രോഗം ഗുരുതരമാകുന്നത് രോഗിയുടെ ആരോഗ്യനില, പ്രതിരോധശേഷി, രോഗത്തിന്റെ സങ്കീര്‍ണതകള്‍ എന്നിവയെ ആശ്രയിച്ചാണിരിക്കുന്നത്.  കുട്ടികളിലാണ് സാധാരണയായി രോഗം ഗുരുതരമാകുന്നതായി കാണപ്പെടുന്നത്. അണുബാധകള്‍, ബ്രോങ്കോന്യുമോണിയ, സെപ്സിസ്, എന്‍സെഫലൈറ്റിസ്, കോര്‍ണിയയിലെ അണുബാധ എന്നിവയും തുടര്‍ന്നുള്ള കാഴ്ച നഷ്ടവും ഈ രോഗത്തിന്റെ സങ്കീര്‍ണതകളില്‍പ്പെടുന്നു.

അതേസമയം രോഗലക്ഷണങ്ങളില്ലാതെയുള്ള അണുബാധ എത്രത്തോളം സംഭവിക്കാം എന്നത് അജ്ഞാതമാണ്.വൈറല്‍ രോഗമായതിനാല്‍ കുരങ്ങുപനിക്ക് പ്രത്യേക ചികിത്സ ലഭ്യമല്ല.രോഗലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിനും, രോഗം മൂലമുണ്ടാകുന്ന സങ്കീര്‍ണതകള്‍ കൈകാര്യം ചെയ്യുന്നതിനും, ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ തടയുന്നതിനും ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. വാക്സിനേഷന്‍ നിലവിലുണ്ട്.അസുഖം ബാധിച്ച സമയത്തും, വന്യമൃഗങ്ങളുടെ മൃതശരീരങ്ങള്‍ കൈകാര്യം ചെയ്യുന്ന സമയത്തും അവയുമായി സുരക്ഷിതമല്ലാത്ത സമ്പര്‍ക്കം ഒഴിവാക്കുകയാണ് മുന്‍കരുതല്‍. വന്യമൃഗങ്ങളുടെ മാംസം, രക്തം, മറ്റ് ഭാഗങ്ങള്‍ എന്നിവയുമായുള്ള സമ്പര്‍ക്കവും ഒഴിവാക്കണം. 

മൃഗങ്ങളുടെ മാംസം കഴിക്കുന്നതിനു മുമ്പ് നന്നായി വേവിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തണം.രോഗബാധിതരായ മനുഷ്യരുമായി അടുത്തിടപഴകുന്നതാണ് വൈറസ് അണുബാധയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരുടെ സ്രവങ്ങള്‍ കൈകാര്യം ചെയ്യുന്നവരും രോഗം പകരുന്നത് ഒഴിവാക്കുന്നതിനായി നിര്‍ബന്ധമായും സാധാരണ സ്വീകരിക്കുന്ന അണുബാധ നിയന്ത്രണ മുന്‍കരുതലുകളെടുക്കേണ്ടതുണ്ട്.