തളര്‍ന്ന ശരീരത്തിലെ തളരാത്ത പോരാളി; ലോകത്തെ വിസ്മയിപ്പിച്ച ശാസ്ത്രജ്ഞൻ- സ്റ്റീഫന്‍ ഹോക്കിങ്

ചക്രക്കസേരയില്‍ ഒതുങ്ങുമായിരുന്ന ജീവിതത്തെ ലോകത്തിന് തന്നെ വിസ്മയമാക്കിയ വിഖ്യാത ശാസ്ത്രജ്ഞനാണ് സ്റ്റീഫന്‍ ഹോക്കിങ്. വീല്‍ ചെയറില്‍ ഇരുന്നുകൊണ്ട് പ്രപഞ്ചരഹസ്യങ്ങളുടെ ചുരുള്‍ നിവര്‍ത്തിയ അസാധാരണ പാണ്ഡിത്യത്തിനും ആത്മധൈര്യത്തിനുമുടമ. ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ടെങ്കിലും അതിവേഗം സഞ്ചരിക്കുന്ന മനസ്സുമായി തളരാതെ പോരാടി സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിന് നിരവധി സംഭാവനകള്‍ നല്‍കിയ വ്യക്തിത്വം.

1942 ജനുവരി എട്ടിന് ഇംഗ്ളണ്ടിലെ ഓക്സ്ഫഡ‍ിലാണ് സ്റ്റീഫൻ വില്യം ഹോക്കിങ് ജനിച്ചത്. പിതാവ് ഫ്രാങ് ഹോക്കിങ്. മാതാവ് ഇസബൽ. പഠനകാലത്ത് ഊർജതന്ത്രത്തിലും ഗണിതത്തിലുമായിരുന്നു ഹോക്കിങ്ങിന് താൽപര്യം. ബിരുദപഠനം നടത്തിയത്  ഓക്സ്ഫഡിലായിരുന്നു. തുടർന്ന് ഗവേഷണത്തിനായി കേംബ്രിജിലേക്ക് പോയി. 

ഇരുപതുകളുടെ തുടക്കത്തില്‍ അവിചാരിതമായാണ് അദ്ദേഹത്തിന് രോഗം ബാധിച്ചത്. അമിയോട്രോഫിക് ലാറ്ററല്‍ സ്‌ക്ലീറോസിസ് (Amytorophic Lateral Sclerosis) എന്ന വിഭാഗത്തില്‍പ്പെട്ട മോട്ടോര്‍ ന്യൂറോണ്‍ രോഗമാണ് ഹോക്കിങ്ങിനെ ബാധിച്ചത്. ശരീരത്തിന്റെ ചലനശേഷി പതിയെ നഷ്ടമായി തുടങ്ങി. മരിക്കുമെന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയെങ്കിലും എല്ലാവരെയും അത്ഭുതപ്പെടുത്തി ഹോക്കിങ് ജീവിച്ചു. എ എല്‍ എസ് ബാധിച്ചവരില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ചതും ഹോക്കിങാണ്. രോഗത്തിന്റെ പരിമിതികള്‍ മറികടന്ന് ഹോക്കിങ് വീണ്ടും പഠനം ആരംഭിച്ചു. ഡെനിസ് ഷിയാമ എന്ന കോസ്‌മോളജിസ്റ്റിന് കീഴിലായിരുന്നു അദ്ദേഹം ഗവേഷണം നടത്തിയത്. 

1966–ൽ അദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചു. വികസിക്കുന്ന പ്രപഞ്ചത്തിന്റെ പ്രത്യേകതകളെക്കുറിച്ചായിരുന്നു (Properties of Expanding Universes) അദ്ദേഹത്തിന്റെ പ്രബന്ധം. 2017 ഒക്ടോബറില്‍ ഈ പ്രബന്ധം പൊതുജനത്തിനായി കേംബ്രിജ് യൂണിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ 20 ലക്ഷത്തിലധികം ആളുകളാണ് പ്രബന്ധം തിരഞ്ഞെത്തിയത്. കേംബ്രിജിന്റെ ചരിത്രത്തിലെ റെക്കോര്‍ഡായിരുന്നു ഇത്.

ഗവേഷണ കാലത്താണ് ലണ്ടനിലെ ബിര്‍ക്ക്‌ബെക്ക് കോളേജില്‍ ഗണിതശാസ്ത്രജ്ഞനായിരുന്ന റോജര്‍ പെന്റോസുമായി ഹോക്കിങ് സൗഹൃദത്തിലാവുന്നത്. പെന്റോസിന്റെ നിഗമനങ്ങള്‍ കൂടി കൂട്ടിച്ചേർത്ത് ഹോക്കിങ് രചിച്ച Singularities and the Geometry of Space Time എന്ന പ്രബന്ധത്തിന് 66-ല്‍ വിഖ്യാതമായ ആദംസ് പുരസ്‌കാരം ലഭിച്ചു.

നക്ഷത്രങ്ങള്‍ നശിക്കുമ്പോള്‍ രൂപം കൊള്ളുന്ന തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള പഠനങ്ങളിലൂടെ ഹോക്കിങ് ശ്രദ്ധ നേടി. മഹാവിസ്‌ഫോടന സിദ്ധാന്തവുമായി അദ്ദേഹം തമോഗര്‍ത്തങ്ങളെ ചേര്‍ത്തുവായിച്ചു. സൂര്യനെക്കാള്‍ 15 മടങ്ങോ അതില്‍ കൂടുതലോ ദ്രവ്യമാനമുള്ള നക്ഷത്രങ്ങള്‍ അവയിലെ ഇന്ധനം തീരുമ്പോള്‍ തമോഗര്‍ത്തങ്ങളായി മാറും. അതിശക്തമായ ഗുരുത്വബലത്താല്‍, ചുറ്റുമുള്ള സ്‌പേസിനെ വലിച്ചടുപ്പിച്ച് അനന്തമായി ചുരുങ്ങുന്ന തമോഗര്‍ത്തങ്ങളാണ് സിംഗുലാരിറ്റി. ഈ പ്രക്രിയ തിരിച്ച് സംഭവിക്കുന്നതിനേക്കുറിച്ചാണ് ഹോക്കിങ് ആലോചിച്ചത്. 

പ്രപഞ്ചത്തിന്റെ ജനനത്തിന് കാരണമായ മഹാവിസ്‌ഫോടനം ഒരര്‍ഥത്തില്‍ സിംഗുലാരിറ്റിയില്‍ നിന്ന് സ്ഥലകാലങ്ങളുണ്ടായി വികാസം പ്രാപിച്ചതാണെന്ന് അദ്ദേഹം വിശ്വസിച്ചു. ഈ ആശയം വികസിപ്പിക്കുന്നതിന് ഹോക്കിങ്ങിനെ സഹായിച്ചത് പെന്റോസാണ്. തമോഗർത്തങ്ങളെക്കുറിച്ചുള്ള പഠനങ്ങളിലൂടെ ഹോക്കിങ്ങിന്റെ പ്രശസ്തി ലോകമെങ്ങും പരന്നു. 1974 ൽ റോയൽ സൊസൈറ്റിയിൽ അദ്ദേഹം അംഗമായി. 1979 ൽ കേംബ്രിജ് സർവകലാശാലയിൽ അപ്ലൈഡ് മാത്തമാറ്റിക്സ് ആന്റ് ഫിസിക്സ് വിഭാഗത്തിൽ ല്യൂക്കേഷ്യൻ പ്രഫസറായി.  ഐസക് ന്യൂട്ടൻ വഹിച്ചുന്ന പദവിയാണിത്. ഗലീലിയോയുടെ വലിയ ആരാധകനായിരുന്നു ഹോക്കിങ്.

2004 ജൂലൈയിൽ ഡബ്ലിനിൽ ചേർന്ന രാജ്യാന്തര ഗുരുത്വാകർഷണ–പ്രപഞ്ചശാസ്ത്ര സമ്മേളനത്തിൽ സ്റ്റീഫൻ ഹോക്കിങ് അവതരിപ്പിച്ച പുതിയ സിദ്ധാന്തം ശാസ്ത്രലോകത്തെ പിടിച്ചുകുലുക്കി. തമോഗർത്തങ്ങളെക്കുറിച്ച് (ബ്ലാക്ക് ഹോൾ) അതുവരെയുണ്ടായിരുന്ന പല ധാരണകളെയും തിരുത്തിയതായിരുന്നു അത്. ഈയടുത്ത കാലത്ത് ബ്ലാക് ഹോളുകൾ ഇല്ലെന്നു പകരം ഗ്രേ ഹോളുകൾ ആണുള്ളതെന്നും ഉള്ള നിഗമനം അവതരിപ്പിച്ച് സ്റ്റീഫൻ ഹോക്കിങ് വീണ്ടും ശാസ്ത്രലോകത്തെ അമ്പരപ്പിച്ചു. 

1973-ലാണ് ആദ്യ അക്കാദമിക് ബുക്ക് The Large Scale Structure of Space അദ്ദേഹം പുറത്തിറക്കിയത്. 74-ല്‍ തമോഗര്‍ത്തങ്ങള്‍ ശൂന്യമല്ലെന്ന നിഗമനത്തിലൂടെ ശാസ്ത്രലോകത്തെ അദ്ദേഹം ഞെട്ടിച്ചു. തമോഗര്‍ത്തങ്ങള്‍ക്ക് ചുരുങ്ങുവാനാകില്ല, വികസിക്കുവാന്‍ മാത്രമേ കഴിയൂവെന്ന് സമര്‍ഥിക്കാന്‍ ഹോക്കിങ്ങിനു സാധിച്ചു. ക്വാണ്ടം തിയറിയുടെയും ആപേക്ഷികതാ സിദ്ധാന്തത്തിന്റെയും വെളിച്ചത്തില്‍ തമോഗര്‍ത്തങ്ങളില്‍ നിന്ന് ചൂട് പ്രസരിക്കുന്നുണ്ടെന്ന് ഹോക്കിങ് പ്രവചിച്ചു. ഇത് പിന്നീട് ഹോക്കിങ് റേഡിയേഷന്‍ എന്നറിയപ്പെടാന്‍ തുടങ്ങി. ആപേക്ഷികതാ സിദ്ധാന്തത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ തമോഗര്‍ത്തങ്ങളില്‍ ക്വാണ്ടം മെക്കാനിക്‌സ് പ്രയോഗിക്കുന്നതിന്റെ സാധ്യതയെക്കുറിച്ച് അതുവരെ ആരും ചിന്തിച്ചിരുന്നില്ല. റേഡിയേഷന്‍ തുടര്‍ച്ചയായി പുറത്തുവരുക വഴി തമോഗര്‍ത്തം സാവധാനം ബാഷ്പീകരിക്കപ്പെട്ട് കോടാനുകോടി വര്‍ഷംകൊണ്ട് ഇല്ലാതാകുമെന്നും ഹോക്കിങ് പറഞ്ഞു.

 1978ല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍  പുരസ്‌കാരത്തിന് അര്‍ഹനായി. 1985ല്‍ ന്യുമോണിയ ബാധിച്ച ഹോക്കിങ്ങിന് ജീവന്‍ നിലനിര്‍ത്താന്‍ നിര്‍ണായകമായൊരു ശസ്ത്രക്രിയ വേണ്ടിവന്നു. തൊണ്ടകീറിയുള്ള ട്രക്കിയോടമി ചെയ്തതിലൂടെ അദ്ദേഹത്തിന് ശബ്ദം നഷ്ടമായി. അതോടെ ആശയവിനിമയത്തിന് പൂര്‍ണ്ണമായും യന്ത്രസഹായം വേണ്ടിവന്നു. 

കേംബ്രിജിലെ ശാസ്ത്രജ്ഞര്‍ ആധുനിക സാങ്കേതിക വിദ്യകളോടെ നിര്‍മ്മിച്ച യന്ത്രക്കസേരയും സാങ്കേതിക സംവിധാനങ്ങളും ഹോക്കിങ്ങിന്റെ പിന്നീടുള്ള ജീവിതത്തിന്റെ ഭാഗമായി. കണ്ണടയില്‍ ഘടിപ്പിച്ചിരുന്ന സെന്‍സറാണ് ലോകത്തോട് സംവദിക്കാന്‍ ഹോക്കിങ്ങിനെ സഹായിച്ചത്. സെന്‍സറുപയോഗിച്ച് കവിളിലെ പേശികളുടെ ചലങ്ങള്‍ മനസിലാക്കി അത് അക്ഷരങ്ങളാക്കിമാറ്റുന്ന സംവിധാനം പ്രെഡിക്ടീവ് ടെക്‌സ്റ്റ് സാങ്കേതികവിദ്യയെ ആധാരമാക്കിയുള്ളതായിരുന്നു. എഴുത്തിനെ പിന്നീട് ശബ്ദമാക്കിമാറ്റുന്നതിനുള്ള സംവിധാനവും ഉണ്ടായിരുന്നു. ശരീരത്തിന്റെ മുഴുഭാഗവും ചലനരഹിതമായിട്ടും തന്റെ മേഖലയില്‍ കര്‍മ്മനിരതനായ ഹോക്കിങ് സമകാലിക ശാസ്ത്രകാരന്മാര്‍ക്ക് വഴികാട്ടിയാവുക മാത്രമല്ല, ലോകത്തിന്റെ പലഭാഗങ്ങളില്‍ ശാരീരിക വിഷമതകള്‍ അനുഭവിക്കുന്ന ആയിരങ്ങള്‍ക്ക് പ്രചോദനമാവുകയും ചെയ്തു. 

'എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം' 1988-ല്‍ സ്റ്റീഫന്‍ ഹോക്കിങ് എഴുതിയ ഈ പുസ്തകം എക്കാലത്തെയും ബെസ്റ്റ് സെല്ലറുകളില്‍ ഒന്നാണ്. ഈ പുസ്തകത്തിലൂടെ സ്റ്റീഫന്‍ ഹോക്കിങ് ലോകമെമ്പാടും ആരാധകരുള്ള സെലിബ്രിറ്റിയായി മാറി. ഒരു കോടിയിലധികം കോപ്പികള്‍, നാല്‍പ്പതോളം ഭാഷകളിലേക്ക് തര്‍ജമ. സണ്‍ഡേ ടൈംസിന്റെ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ 237 ആഴ്ച തുടര്‍ന്ന പുസ്തകം ഗിന്നസ് ബുക്കിലും പേര് ചേര്‍ത്തു.ബ്രീഫ് ഹിസ്റ്ററിയുടെ വിജയം ശാസ്ത്രവായനയിലേക്ക് ഒരുപാട് പേരെ ആകര്‍ഷിക്കുകയും ചെയ്തു. യൂണിവേഴ്‌സ് ഇന്‍ എ നട്‌ഷെല്‍, ബ്ലാക്ക് ഹോള്‍സ് ആന്‍ഡ് ബേബി യൂണിവേഴ്‌സസ്, ഗോഡ് ക്രിയേറ്റഡ് ദ ഇന്‍ഡിജേഴ്‌സ്, ദ ഗ്രാന്‍ഡ് ഡിസൈന്‍ എന്നിവയാണ് ഹോക്കിങ്ങിന്റെ മറ്റ് ജനപ്രിയ പുസ്തകങ്ങള്‍. 

കുട്ടികള്‍ക്ക് വേണ്ടിയും അദ്ദേഹം എഴുതിയിട്ടുണ്ട്. മകള്‍ ലൂസി ഹോക്കിങ്ങുമായി ചേര്‍ന്നെഴുതിയ ജോര്‍ജ് ആന്‍ഡ് ദ അണ്‍ബ്രേക്കബിള്‍ കോഡ്, ജോര്‍ജ് ആന്‍ഡ് ദ ബിഗ് ബാങ്, ജോര്‍ജ് ആന്‍ഡ് ദ ബ്ലൂമൂണ്‍ തുടങ്ങിയവയാണ് ഇതിന്  ഉദാഹരണങ്ങള്‍. ഒരിക്കലും സുഖം പ്രാപിക്കാന്‍ സാധ്യതയില്ലാത്ത തരത്തില്‍ ഒരു രോഗം തന്നെ ബാധിച്ചിരിക്കുന്നുവെന്ന് തിരിച്ചറിയുന്നതിനും ഏതാനും നാളുകള്‍ മുമ്പാണ് ഹോക്കിങ് ജെയ്ന്‍ വൈല്‍ഡിനെ കണ്ടുമുട്ടുന്നത്. 1963-ലെ ന്യൂ ഇയര്‍ പാര്‍ട്ടിക്കിടയില്‍ ഇരുവരും സൗഹൃദത്തിലായി. പിന്നീട് പ്രണയത്തിലും. മരണം കാത്തിരിക്കുന്നവനെന്ന് എല്ലാവരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചപ്പോഴും ജെയ്ന്‍ ഹോക്കിങ്ങിനെ പിരിഞ്ഞില്ല. 1965-ല്‍ വിവാഹിതരായി. ഇരുവര്‍ക്കും മൂന്ന് മക്കള്‍ ജനിച്ചു. ഒരുഘട്ടത്തില്‍ വേര്‍പിരിയല്‍ അനിവാര്യമായി. 1991-ല്‍ വിവാഹബന്ധം തകര്‍ന്നു. പിന്നീട് ഹോക്കിങ് തന്റെ നഴ്‌സും സ്പീച്ച് തെറാപ്പിസ്റ്റുമായ എലേന്‍ മേസനെ വിവാഹം ചെയ്തു. ജെയിനും മറ്റൊരു വിവാഹത്തിന് തയാറായി. പതിനൊന്ന് വര്‍ഷങ്ങള്‍ക്കുശേഷം ഹോക്കിങ്ങിന്റെ രണ്ടാം ദാമ്പത്യവും തകര്‍ന്നു. വീണ്ടും ഏകാന്തനായ ഹോക്കിങ്ങിന്റെ പരിചരണം ജെയ്‌നും ഭര്‍ത്താവ് ജൊനാഥനും ഏറ്റെടുത്തു. 

പ്രശസ്തമായിരുന്നു ജെയ്ന്‍ - ഹോക്കിങ് പ്രണയവും. ഹോക്കിങ്ങുമൊത്തുള്ള ജീവിതത്തെക്കുറിച്ച് ജെയ്ന്‍ എഴുതിയ Travelling to Infinity: My Life with Stephen എന്ന പുസ്തകം 2014-ല്‍ തിയറി ഓഫ് എവരിതിങ്' എന്ന പേരില്‍ സിനിമയായി. ജെയിംസ് മാര്‍ഷ് സംവിധാനം ചെയ്ത സിനിമയില്‍ എഡ്ഡി റെഡ്‌മെയ്ന്‍ സ്റ്റീഫന്‍ ഹോക്കിങ്ങിനെയും ഫെലിസിറ്റി ജോണ്‍സ് ജെയ്ന്‍ ഹോക്കിങ്ങിനെയും അവതരിപ്പിച്ചു. ചിത്രത്തിലെ അഭിനയത്തിന് എഡ്ഡി റെഡ്‌മെയ്‌ന് 2015ലെ ഓസ്‌കാര്‍ ലഭിച്ചു.

2018 മാര്‍ച്ചില്‍, എഴുപത്തി ആറാം വയസില്‍ കേംബ്രിഡ്ജിലെ വസതിയിലായിരുന്നു ഹോക്കിങ്ങിന്റെ അന്ത്യം.