ശ്രീനാരായണ ഗുരുദേവന്‍റെ 94-ാമത് മഹാസമാധിയാണ് ഇന്ന്. ആധുനിക ഭാരതം കണ്ട ഏറ്റവും വലിയ തത്വചിന്തകനും കേരള നവോത്ഥാന ചരിത്രത്തിലെ അതുല്യനായ സാമൂഹ്യ പരിഷ്കർത്താവുമായ ശ്രീനാരായണഗുരുവിന്‍റെ സമാധി ദിനമായ കന്നി അഞ്ചാണ് മഹാസമാധി ദിനമായി ആചരിക്കുന്നത്. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ആദര്‍ശം മുന്‍നിര്‍ത്തി ജീവിച്ച ഗുരുവിന്‍റെ ദര്‍ശനങ്ങള്‍ എക്കാലവും പ്രസക്തമാണ്.

താഴ്ന്ന ജാതിയിൽപ്പെട്ടവർക്കുൾപ്പെടെ ദൈവാരാധാന നടത്തുന്നതിനായി ശ്രീനാരായണഗുരു കേരളത്തിലും കർണാടകയിലും തമിഴ്നാട്ടിലുമായി നാൽപ്പത്തഞ്ചോളം ക്ഷേത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.  ഡോ. പൽപുവിന്റെ പ്രേരണയില്‍ 1903ൽ ശ്രീ നാരായണ ധർമ്മ പരിപാലന യോഗം അദ്ദേഹം സ്ഥാപിച്ചു. കേരള ചരിത്രത്തില്‍ എക്കാലവും ഓര്‍മ്മിക്കപ്പെടുന്നതാണ് അരുവിപ്പുറം പ്രതിഷ്ഠ. ജാതി ചിന്തകള്‍ക്ക് അതീതമായി മനുഷ്യനായി ജീവിക്കുവാന്‍ ആഹ്വാനം ചെയ്യുന്നതാണ് ഗുരു ദർശനങ്ങൾ. ശിവഗിരിയിൽ ശ്രീനാരായണഗുരു സമാധിയായത്.  1928 ജനുവരി 18ന് കോട്ടയത്ത് നടന്ന എസ്.എൻ.ഡി.പി യോഗത്തിന്റെ വിശേഷാൽ പൊതുയോഗമായിരുന്നു ശ്രീനാരായണഗുരു പങ്കെടുത്ത ഏറ്റവും അവസാനത്തെ പൊതുചടങ്ങ്. അദ്ദേഹത്തിന്റെ 72-ആം ജന്മദിനം കഴിഞ്ഞ് മൂന്നാഴ്ച പിന്നിടുമ്പോഴായിരുന്നു ഗുരു സമാധിയായത്. അദ്ദേഹത്തിന്‍റെ ഭൗതികശരീരം ശിവഗിരി മഠവളപ്പിൽ സമാധിയിരുത്തി.